National
മുംബൈ: മുംബൈ വിമാനത്താവളത്തിൽ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
അപകടത്തെ തുടർന്ന് രണ്ട് വിമാനങ്ങളും സാങ്കേതിക പരിശോധനകൾക്കായി മാറ്റി. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
കോയമ്പത്തൂരിലേക്ക് പോകാൻ പറന്നുയരുന്നതിന് മുന്നോടിയായി ടാക്സിവേയിൽ കാത്തുകിടന്ന എയർ ഇന്ത്യ വിമാനത്തിന്റെയും സമാന്തര റൺവേയിൽ ലാൻഡ് ചെയ്ത ഹൈദരാബാദിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിന്റെയും ചിറകുകളാണ് കൂട്ടിമുട്ടിയത്. എയർബസ് എ-320 വിമാനങ്ങളാണ് സംഭവത്തിലുൾപ്പെട്ട രണ്ട് വിമാനങ്ങളും.
International
ന്യൂഡൽഹി: ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് ബംഗളൂരുവിലേയ്ക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ ഡ്രീം ലൈനർ വിമാനം തകരാറിനെ തുടർന്ന് സർവീസ് നടത്തിയില്ല. ഇന്ധന നിയന്ത്രണ സ്വിച്ച് പ്രവർത്തന രഹിതമായതിനെ തുടർന്ന് എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് സർവീസ് നടത്താതിരുന്നത്.
എഞ്ചിൻ സ്റ്റാർട്ടപ്പ് സമയത്ത് 'കട്ട്ഓഫ്' സ്ഥാനത്തേക്ക് നീങ്ങിയതിനെ തുടർന്നായിരുന്നു നടപടി. ബോയിംഗ് 787-8 വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചിൽ തകരാർ സംഭവിച്ചതായി പൈലറ്റ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടിയെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു.
സംഭവം ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎയെ അറിയിച്ചു. തുടർന്ന്, ഡിജിസിഎയുടെ നിർദേശപ്രകാരം എയർ ഇന്ത്യ തങ്ങളുടെ എല്ലാ ബോയിംഗ് 787 വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിച്ചുവെന്നും യാതൊരു പ്രശ്നവും കണ്ടെത്തിയില്ലെന്നും എയർ ഇന്ത്യയിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് മുൻഗണനയെന്ന് വക്താവ് പറഞ്ഞു.
National
ന്യൂഡൽഹി: ദീഘദൂര വിമാനയാത്രയിൽ മോശം സേവനത്തിന്റെ പേരിൽ ഉപഭോക്താവിന് 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഡൽഹി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ എയർ ഇന്ത്യയോടു നിർദേശിച്ചു.
ഗുണനിലവാരമില്ലാത്ത സീറ്റുകൾ, പ്രവർത്തനരഹിതമായ വിനോദ സംവിധാനങ്ങൾ, മോശം ഭക്ഷണവും ശുചിമുറിയും, പ്രതികരണമില്ലാത്ത കാബിൻ ക്രൂ തുടങ്ങിയ കാര്യങ്ങളാണു പരാതിക്കാരൻ ഉന്നയിച്ചത്.
വലിയ തുക യാത്രയ്ക്കായി നൽകിയിട്ടും അത്യാവശ്യ സേവനങ്ങൾ ലഭ്യമാക്കാൻ വിമാനക്കന്പനി പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയ കമ്മീഷൻ പരാതിക്കാരായ പിതാവിനും മകൾക്കും 50,000 രൂപ വീതം നഷ്ടപരിഹാരവും 50,000 രൂപ കോടതിച്ചെലവായും നൽകാൻ ഉത്തരവിട്ടു.
2023ൽ ഡൽഹിയിൽനിന്നു ന്യൂയോർക്കിലേക്ക് യാത്ര ചെയ്യുന്പോഴാണ് പരാതിക്കാർക്കു വിമാനക്കന്പനിയിൽനിന്ന് മോശമായ അനുഭവം നേരിട്ടത്. അതേസമയം ബിസിനസ് ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആവശ്യപ്പെട്ടതു നിരസിച്ചതാണ് പരാതിക്കു കാരണമെന്നാണ് എയർ ഇന്ത്യയുടെ വാദം.
എന്നാൽ, ഇതു നിലനിൽക്കുന്നതല്ലെന്നു നിരീക്ഷിച്ച കമ്മീഷൻ പണം നൽകിയ യാത്രക്കാരന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ വിമാനക്കന്പനികൾക്കു നിയമപരമായ ബാധ്യതയുണ്ടെന്ന് നിരീക്ഷിച്ചു.
എന്നാൽ, ടിക്കറ്റ് ബുക്ക് ചെയ്യാൻ തെരഞ്ഞെടുത്ത പ്ലാറ്റ്ഫോമിൽനിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും കമ്മീഷൻ അതു നിരസിച്ചു. യാത്ര പൂർത്തിയാക്കിയ സാഹചര്യത്തിൽ ടിക്കറ്റ് ചാർജ് തിരികെ നൽകണമെന്ന പരാതിക്കാരന്റെ ആവശ്യവും കോടതി തള്ളി.
Business
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ലണ്ടനിലെ ഹീത്രുവിലേക്ക് കണക്ഷൻ സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും. ബംഗളൂരു വഴിയാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങിയത്.
എയർ ഇന്ത്യയാണ് ബംഗളൂരു-ഹീത്രു സർവീസ് നടത്തുന്നത്. കണ്ണൂരിൽനിന്നു രാവിലെ 10.15നു പുറപ്പെട്ട് 11.25ന് ബംഗളൂരുവിലെത്തും. 2.10ന് ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന വിമാനം 7.30ന് ലണ്ടൻ ഹീത്രുവിലെത്തും. തിരികെ 9.05ന് ഹീത്രുവിൽനിന്നു പുറപ്പെട്ട് 12.20 ന് ബംഗളൂരുവിലെത്തും. കണ്ണൂരിലേക്കുള്ള വിമാനം പിറ്റേന്നു രാവിലെ 8.35ന് പുറപ്പെട്ട് 9.40ന് കണ്ണൂരിൽ എത്തിച്ചേരും.
ഫെബ്രുവരി ആറുമുതൽ ഡൽഹി വഴിയാണ് ഇൻഡിഗോയുടെ ഹീത്രു സർവീസ്. തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണു സർവീസ് നടത്തുക. രാവിലെ 6.05ന് പുറപ്പെട്ട് 8.55ന് ഡൽഹിയിലെത്തും. ഡൽഹി-ഹീത്രു വൈഡ് ബോഡി വിമാനം 11.55ന് ഡൽഹിയിൽ നിന്നു പുറപ്പെട്ട് 5.10ന് ഹീത്രുവിലെത്തും. തിരികെ 7.10ന് ഹീത്രുവിൽ നിന്നു പുറപ്പെട്ട് 10.10ന് ഡൽഹിയിലെത്തും. 9.45ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട് അർധരാത്രി 12.45ന് കണ്ണൂരിലെത്തും.
വടക്കൻ കേരളത്തിൽനിന്നും മറ്റുമുള്ള യാത്രക്കാർക്ക് ഈ സർവീസ് ആശ്വാസമാകും. ഈ മേഖലയിൽ അതിവേഗ കണക്ഷൻ വിമാന സർവീസുകൾ യാത്രക്കാരുടെ സുഖസൗകര്യങ്ങൾ ഗണ്യമായി വർധിപ്പിക്കുന്നുണ്ട്. മെച്ചപ്പെട്ട ഇരിപ്പിടങ്ങൾ, വിമാനത്തിനുള്ളിലെ സൗകര്യങ്ങൾ, വർധിച്ച ബാഗേജ് ശേഷി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ലണ്ടനിലേക്കുള്ള മെച്ചപ്പെട്ട കണക്റ്റിവിറ്റി എൻആർഐകൾ, ബിസിനസ് യാത്രക്കാർ, വിദ്യാർഥികൾ, വിനോദസഞ്ചാരികൾ എന്നിവർക്കു ഗുണം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായി വിമാനത്താവള അധികൃതർ അറിയിച്ചു.
NRI
കൊച്ചി: എയര്‍ ഇന്ത്യയും സൗദി അറേബ്യന്‍ എയര്‍ലൈനായ സൗദിയയും തമ്മില്‍ കോഡ് ഷെയറിംഗ് ആരംഭിക്കുന്നു. കേരളത്തില്‍ നിന്നുള്‍പ്പടെ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വളരെയധികം പ്രയോജനകരമാകുന്ന ഈ കരാര്‍ ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍ വരും.
നേരിട്ട് സര്‍വീസ് നടത്താന്‍ സാധിക്കാത്ത ഇടങ്ങളിലേക്ക് ഒന്നിലേറെ വിമാനകമ്പനികള്‍ സഹകരിച്ച് ടിക്കറ്റ് ലഭ്യമാക്കുന്ന സംവിധാനമാണ് കോഡ് ഷെയറിംഗ്. എയര്‍ ഇന്ത്യയില്‍ ജിദ്ദയിലേക്കോ റിയാദിലേക്കോ പോകുന്ന യാത്രക്കാര്‍ക്ക് ഒറ്റ ടിക്കറ്റില്‍ അവിടെ നിന്നും സൗദിയ ഓപ്പറേറ്റ് ചെയ്യുന്ന വിമാനങ്ങളിലൂടെ ദമാം, അബഹ, ഗസിം, ജിസാന്‍, മദീന, തായിഫ് എന്നിവിടങ്ങളിലേക്ക് കണക്ഷന് വിമാനങ്ങള്‍ ലഭിക്കും.
ജിദ്ദ - റിയാദ് റൂട്ടില്‍ കോഡ്ഷെയര്‍ വിമാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ ഒരു നഗരത്തില്‍ എത്തി മറ്റൊരു നഗരത്തില്‍ നിന്ന് മടങ്ങാനുള്ള സൗകര്യവും യാത്രക്കാര്‍ക്ക് ലഭിക്കും. തെരഞ്ഞെടുത്ത ചില അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള കണക്ഷനുകളും ഈ വര്‍ഷം ആരംഭിക്കും.
മുംബൈ, ഡല്‍ഹി വഴി ഇന്ത്യയിലെത്തുന്ന സൗദിയയുടെ യാത്രികര്‍ക്ക് അവിടുന്ന് കൊച്ചി, അഹമ്മദാബാദ്, ബംഗളൂരു, കോല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ലഖ്നൗ, ജയ്പുര്‍ ഉള്‍പ്പടെ 15ലധികം ഇടങ്ങളിലേക്ക് ഇന്റര്‍ലൈന്‍ സംവിധാനത്തിലൂടെ യാത്ര ചെയ്യാനാകും.
2022-ലെ സ്വകാര്യവത്കരണത്തിന് ശേഷം എയര്‍ ഇന്ത്യയുടെ ആഗോള നെറ്റ്വര്‍ക്ക് ഗണ്യമായി വിപുലീകരിച്ചിട്ടുണ്ട്. നിലവില്‍, ലോകമെമ്പാടുമുള്ള മുന്‍നിര വിമാനക്കമ്പനികളുമായി 24 കോഡ്ഷെയര്‍ പങ്കാളിത്തങ്ങളും ഏകദേശം 100 ഇന്റര്‍ലൈന്‍ കരാറുകളും എയര്‍ ഇന്ത്യ നിലനിര്‍ത്തുന്നുണ്ട്.
ഇതിലൂടെ യാത്രികര്‍ക്ക് ആഗോളതലത്തില്‍ 800ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സുതാര്യമായ യാത്രയാണ് ഒരുക്കുന്നത്.
NRI
കൊച്ചി: ഈ അവധിക്കാലത്ത് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അഞ്ച് കിലോ/ പത്ത് കിലോ അധിക ചെക്ക് ഇന്‍ ബാഗേജ് കുറഞ്ഞ നിരക്കില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്.
ജനുവരി 16നും മാര്‍ച്ച് 10നും ഇടയില്‍ ബഹ്റിന്, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നവര്‍ക്കാണ് ഈ ഓഫര്‍. ജനുവരി 31നകം എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റ് ബുക്കിംഗ് ചാനലുകള്‍ എന്നിവയിലൂടെ ടിക്കറ്റെടുക്കുന്നവര്‍ക്ക് ഈ ഓഫര്‍ ലഭിക്കും.
ബഹ്റിന് (0.2 ബിഎച്ച്ഡി), കുവൈറ്റ് (0.2 കെഡി), ഒമാന്‍ (0.2 ഒഎംആര്‍), ഖത്തര്‍ (1 ക്യൂഎആര്‍), സൗദി അറേബ്യ (2 എസ്എആര്‍), യുഎഇ (2 എഇഡി) എന്നിങ്ങനെയാണ് ഒരു കിലോയുടെ നിരക്ക്. അഞ്ച് അല്ലെങ്കില്‍ പത്ത് കിലോയുടെ അധിക ബാഗേജുകളാണ് ബുക്ക് ചെയ്യാന്‍ സാധിക്കുക.
എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് ഫ്ലെക്സ്, എക്സ്പ്രസ് ബിസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ ഓഫര്‍ ലഭ്യമാണ്. നിലവില്‍ ഈ സെക്ടറുകളില്‍ എക്സ്പ്രസ് ലൈറ്റ് ഒഴികെയുള്ള മറ്റെല്ലാ വിഭാഗങ്ങളിലും 30 കിലോ ചെക്ക് ഇന്‍ ബാഗേജാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അനുവദിക്കുന്നത്.
10 കിലോ അധിക ബാഗേജ് കൂടി ഓഫര്‍ നിരക്കില്‍ ലഭിക്കുന്നതിനാല്‍ ഇപ്പോള്‍ നാട്ടിലേക്കുള്ള യാത്രകളില്‍ 40 കിലോ വരെ ചെക്ക്-ഇന്‍ ബാഗേജ് കൊണ്ടുവരാനുള്ള അവസരമാണ് പ്രവാസികള്‍ക്ക് ലഭിക്കുന്നത്.
Kerala
ന്യൂഡൽഹി: കനത്ത പുകമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി. ഇതോടെ, വിദേശത്തുനിന്ന് ഡൽഹി വഴി കേരളത്തിലേക്കു ടിക്കറ്റെടുത്ത യാത്രക്കാർ ഉൾപ്പെടെ പ്രതിസന്ധിയിലായി.
യാത്രക്കാർക്ക് റീഫണ്ട് ഏഴുദിവസത്തിനകം നല്‍കുമെന്നും സ്വന്തം ചെലവിൽ നാട്ടിലേക്ക് മടങ്ങണമെന്നാണ് എയർഇന്ത്യ അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ, എയർഇന്ത്യ ബദൽ സംവിധാനം ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പുകമഞ്ഞിൽ ദൃശ്യപരത പൂജ്യത്തിലേക്കെത്തിയതോടെ ഡൽഹിയിൽ റെയിൽ, വ്യോമ ഗതാഗതം താറുമാറായിരിക്കുകയാണ്. നിരവധി വിമാന സർവീസുകൾ വൈകുന്നുണ്ട്. കനത്ത മുടൽമഞ്ഞിനെ തുടർന്ന് ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
NRI
റിയാദ്: നട്ടെല്ലിന് പരിക്കേറ്റ മലയാളിക്ക് എയർ ഇന്ത്യ സ്റ്റ്രെച്ചർ അനുവദിച്ചില്ലെന്ന് പരാതി ഉയരുന്നു. കെട്ടിടത്തിൽ നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ മലയാളിയെ അടിയന്തര ചികിത്സയ്ക്കായി നാട്ടിലെത്തിക്കാൻ കഴിയാതെ വന്നതോടെയാണ് പരാതി ഉയർന്നത്.s
റിയാദിൽ നിർമാണ മേഖലയിലുണ്ടായിരുന്ന ആലപ്പുഴ നൂറനാട് സ്വദേശി രാഘവൻ തുളസിക്കാണ് (56) സ്റ്റ്രെച്ചർ ലഭിക്കാത്തതിനെ തുടർന്ന് നാട്ടിലെത്താൻ കഴിയാത്തത്. കഴിഞ്ഞ 25 വർഷത്തിലേറെയായി കരാർ അടിസ്ഥാനത്തിൽ നിർമാണ ജോലികൾ ചെയ്തുവരുന്ന ഇദ്ദേഹം, ജോലി സ്ഥലത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നു.
ലിഫ്റ്റിനായി നിർമിച്ചിരുന്ന കുഴിയിലേക്കാണ് അദ്ദേഹം പതിച്ചത്. ഉടൻ തന്നെ സുമേഷിയിലെ കിംഗ് സൗദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴുത്തിനും നട്ടെല്ലിനും ഗുരുതര പരിക്കുകളുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. എന്നാൽ ചികിത്സയ്ക്ക് ആവശ്യമായ ഇൻഷുറൻസ് കവറേജ് ഇല്ലാത്തതിനാൽ ഭീമമായ തുക മുൻകൂർ അടയ്ക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.
തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തുടർചികിത്സയ്ക്കായി നാട്ടിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി സ്റ്റ്രെച്ചർ ടിക്കറ്റിനായി കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം എയർ ഇന്ത്യയെ സമീപിച്ചെങ്കിലും നിലവിൽ ചെറിയ വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നതെന്നും സ്റ്റ്രെച്ചർ സൗകര്യം ഒരുക്കാനാവില്ലെന്നും അധികൃതർ അറിയിച്ചു.
അതേസമയം, മറ്റ് വിമാനകമ്പനികൾ 30,000 മുതൽ 35,000 റിയാൽ വരെ സ്റ്റ്രെച്ചർ ടിക്കറ്റിനായി ആവശ്യപ്പെട്ടതായി ബന്ധപ്പെട്ടവർ അറിയിച്ചു. റിയാദിൽ ചികിത്സ തുടരുന്നതിനും സമാനമായ തുക തന്നെ ചെലവാകുമെന്ന സാഹചര്യത്തിൽ, ചികിത്സ ഇവിടെ തന്നെ തുടരാൻ രാഘവൻ തുളസിയും കുടുംബവും തീരുമാനിക്കുകയായിരുന്നു.
മുൻകാലങ്ങളിൽ, ഡോക്ടറുടെയോ പ്രത്യേക മെഡിക്കൽ ഉപകരണങ്ങളുടെയോ ആവശ്യമില്ലാത്ത സ്റ്റ്രെച്ചർ യാത്രക്കാർക്ക് എയർ ഇന്ത്യ 12,000 റിയാൽ വരെ മാത്രമാണ് ഈടാക്കിയിരുന്നതെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: ഇൻഡിഗോ വിമാനസർവീസ് പ്രതിസന്ധിയെ ആഭ്യന്തര യാത്രക്കാരെ കൊള്ളയടിക്കാനുള്ള അവസരമാക്കി മാറ്റാനുള്ള എയർ ഇന്ത്യയുടെയും മറ്റു വിമാനക്കന്പനി കളുടെയും നീക്കം പ്രതിഷേധാർഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
അന്താരാഷ്ട്ര യാത്രകൾക്കു പോലും ആവശ്യമായി വരുന്ന തുകയിലധികം രാജ്യത്തിനകത്തെ വിമാനയാത്രയ്ക്കു ചാർജ് ഈടാക്കുകയാണ്. ഇതു പകൽക്കൊള്ളയല്ലാതെ മറ്റൊന്നുമല്ല. പ്രതിസന്ധി പരിഹരിക്കാൻ വ്യോമമന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും ബിനോയ് ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: വിമാന സർവീസുകൾ റദ്ദാക്കിയതോടെ ഇൻഡിഗോ, എയർ ഇന്ത്യ വിമാന കമ്പനികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. ഇന്നലെയും ഇന്നുമായി നിരവധി വിമാനങ്ങൾ റദ്ദാക്കിയത്. ഇൻഡിഗോ മാത്രം റദ്ദാക്കിയത് 150 ഓളം സർവീസുകളാണ്. എയർ ഇന്ത്യയും നിരവധി സർവീസുകൾ റദ്ദാക്കിയിരുന്നു. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
സാങ്കേതിക വിഷയങ്ങൾ കാരണമാണ് വിമാന സർവീസുകൾ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം. എന്നാൽ ജീവനക്കാരുടെ കുറവാണെന്നും ചെക്കിൻ സോഫ്റ്റ്വെയറിലെ തകരാറാണെന്നും വിവരങ്ങളുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചത്.
മൊത്തം സർവീസുകളിൽ വെറും 35 ശതമാനം മാത്രമേ ഇൻഡിഗോ കഴിഞ്ഞ ദിവസം സർവീസ് നടത്തിയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബുധനാഴ്ച മാത്രം ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവയുൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ നിരവധി വിമാനങ്ങൾ റദ്ദാക്കിയിരുന്നു. കഴിഞ്ഞ മാസം പ്രാബല്യത്തിൽ വന്ന പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ മാനദണ്ഡങ്ങൾ പ്രകാരം കൂടുതൽ ജീവനക്കാരുടെ പട്ടിക തയാറാക്കുന്നതിനാൽ എയർലൈൻ കടുത്ത പൈലറ്റ് ക്ഷാമം നേരിടുന്നുവെന്നാണ് റിപ്പോർട്ട്.
യാത്രക്കാർക്ക് ബദൽ വിമാന ഓപ്ഷനുകൾ അല്ലെങ്കിൽ റീഫണ്ട് ഉറപ്പാക്കുമെന്നും തടസങ്ങൾ കാരണം ഞങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും ഇൻഡിഗോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് https://www.goindigo.in/check-flight-status.html എന്ന വെബ്സൈറ്റിൽ ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉപഭോക്താക്കളോട് എയർലൈൻ അഭ്യർഥിച്ചു.
National
ന്യൂഡൽഹി: തകരാറുകൾ പരിഹരിച്ച് വിമാന ഗതാഗതം പൂർവസ്ഥിതിയിലാക്കിയെന്ന് എയർ ഇന്ത്യ. തേഡ് പാർട്ടി സോഫ്റ്റ്വെയറിലുണ്ടായ തകരാറാണ് ചെക്ക് ഇൻ സംവിധാനത്തെ ബാധിച്ചത്. ഇതേത്തുടർന്നാണ് വിമാന സർവീസുകൾ വൈകിയത്.
മുക്കാൽ മണിക്കൂറോളം സോഫ്റ്റ്വെയർ തകരാറിലായി. തേഡ് പാർട്ടി സംവിധാനം പൂർണമായി പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും എല്ലാ വിമാനത്താവളങ്ങളിലെയും ചെക്ക് ഇൻ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നണ്ടെന്നും ഞങ്ങളുടെ എല്ലാ വിമാനങ്ങളും മുൻ നിശ്ചയിച്ച പ്രകാരം സർവീസ് നടത്തുന്നുണ്ടെന്നും എയർ ഇന്ത്യ എക്സിൽ പോസ്റ്റ് ചെയ്തു.
ചെക്ക് ഇൻ സംവിധാനത്തിലുണ്ടായ തകരാറിനെത്തുടർന്ന് ഇൻഡിഗോ ഉൾപ്പെടെയുള്ള നിരവധി വിമാനങ്ങളും വൈകിയിരുന്നു. ബുക്കിംഗിനും റിസർവേഷനും ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ എയർലൈനുകൾ ഉപയോഗിച്ചിരുന്ന അമാഡിയുസ് സോഫ്റ്റ്വെയറിലാണ് തകരാറുണ്ടായത്.
National
ന്യൂഡൽഹി: എ320 ശ്രേണിയിൽപ്പെട്ട വിമാനങ്ങളിലെ ഫ്ലൈറ്റ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയർ പ്രശ്നം പരിഹരിക്കുന്നതിനാൽ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് തടസങ്ങൾ നേരിടും. രാജ്യത്തെ 200-250 വിമാനങ്ങളെ ഇത് ബാധിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
തീവ്രമായ സൗരവികിരണം ഫ്ലൈറ്റ് കൺട്രോളുകളുടെ പ്രവർത്തനത്തിന് നിർണായകമായ ഡാറ്റയെ ദുഷിപ്പിച്ചേക്കാമെന്നും ഈ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ സോഫ്റ്റ്വെയർ മാറ്റങ്ങൾ വിമാനങ്ങളിൽ വരുത്തുന്നതിനാൽ വിമാന സർവീസുകൾക്ക് തടസമുണ്ടാകുമെന്നും എയർബസ് അറിയിച്ചു.
സോഫ്റ്റ്വെയർ മാറ്റങ്ങൾക്കും ഹാർഡ്വെയർ പുനക്രമീകരണത്തിനുമായി ആഭ്യന്തര വിമാന കമ്പനികളുടെ നാരോ-ബോഡി എ320 വിമാനങ്ങൾ നിലത്തിറക്കേണ്ടിവരുന്നതിനാലാണ് പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകുന്നത്. ഇന്ത്യൻ ഓപ്പറേറ്റർമാർക്ക് ഏകദേശം 560 എ320 വിമാനങ്ങളുണ്ട്. അവയിൽ 200-250 വിമാനങ്ങൾക്ക് സോഫ്റ്റ്വെയർ, ഹാർഡ്വെയർ പ്രശ്നപരിഹാരം ആവശ്യമായി വരുമെന്ന് അവർ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയ എയർ ഇന്ത്യ വിമാനത്തിലെ പുക മുന്നറിയിപ്പ് തെറ്റായിരുന്നുവെന്ന് കണ്ടെത്തി. ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോയ എഐ 2939 വിമാനത്തിലാണ് സംഭവം.
ഡൽഹിയിൽ നിന്ന് 170 യാത്രക്കാരുമായാണ് എയർ ഇന്ത്യ വിമാനം പറന്നുയർന്നത്. പുക മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ വിമാനം തിരിച്ചിറക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുന്നറിയിപ്പ് തെറ്റായിരുന്നുവെന്ന് കണ്ടെത്തിയത്.
വിമാനത്താവളത്തിലെ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ അഹമ്മദാബാദിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
National
ന്യൂഡൽഹി: വിമാനത്തിൽ പുക ഉയർന്നതിനെതുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഡൽഹിയിൽ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പോയ എഐ 2939 നമ്പർ ഡൽഹി - അഹമ്മദാബാദ് എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം.
ഡൽഹി വിമാനത്താവളത്തിലെ മൂന്നാം നമ്പർ ടെർമിനലിൽനിന്ന് പറന്നുയർന്ന വിമാനത്തിൽ കാർഗോ ഭാഗത്ത് പുക കണ്ടതിനെതുടർന്ന് വിമാനം തിരിച്ചിറക്കിയെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.
രാത്രി 10.20 ഓടെ വിമാനം ഡൽഹിയിൽ തിരിച്ചിറക്കിയെന്നാണ് റിപ്പോർട്ട്. അതേസമയം സംഭവത്തിൽ എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് അറിയിപ്പുകളോ വിശദീകരണമോ വന്നിട്ടില്ല.
National
ലണ്ടൻ: അന്നു രമേഷിനെ ലോകം മുഴുവൻ ഇങ്ങനെ വാഴ്ത്തി, മഹാഭാഗ്യവാൻ! 241 മനുഷ്യർ താഴേയ്ക്കു പതിച്ച എയർ ഇന്ത്യ വിമാനത്തിനൊപ്പം കത്തിയമർന്നപ്പോൾ ആ തീമഴയുടെ മധ്യത്തിലൂടെ ജീവിതത്തിലേക്കു നടന്ന ഏക യാത്രക്കാരനെ ഭാഗ്യവാൻ എന്നല്ലാതെ എന്താണ് വിളിക്കാൻ കഴിയുക.
അഹമ്മദാബാദ് വിമാനദുരന്തത്തെ അതിജീവിച്ച് വാർത്തകളിൽ നിറഞ്ഞ വിശ്വാസ് കുമാർ രമേഷ് പറയുന്നത് എന്നാൽ, അന്നു മുതൽ തന്റെ നിർഭാഗ്യങ്ങളുടെ ഘോഷയാത്ര തുടങ്ങുകയായിരുന്നുവെന്നാണ്. അന്നത്തെ രക്ഷപ്പെടൽ ഒരു അദ്ഭുതം തന്നെയായിരുന്നു. കഴിഞ്ഞ ജൂൺ 12നാണ് രാജ്യത്തെ നടുക്കി അഹമ്മദാബാദ് വിമാനദുരന്തമുണ്ടായത്. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽനിന്നു നടന്നു പുറത്തേക്കുവരുന്ന രമേഷിന്റെ ചിത്രങ്ങൾ ലോകമെന്പാടും വൈറലായിരുന്നു. മഹാഭാഗ്യവാനെന്ന് അന്നു ലോകം വിളിച്ചെങ്കിലും തന്റെ പ്രിയപ്പെട്ട സഹോദരനെ വിമാനദുരന്തത്തിൽ നഷ്ടപ്പെട്ടതിൽ തുടങ്ങുന്നു രമേഷിന്റെ നിർഭാഗ്യങ്ങൾ.
ഇപ്പോഴും ചികിത്സയിൽ
ലീസെസ്റ്ററിലെ വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം ഇപ്പോഴത്തെ തന്റെ അവസ്ഥ മാധ്യമങ്ങളോടു പങ്കുവച്ചു. ഒപ്പമുണ്ടായിരുന്ന സഹോദരൻ അജയ് നഷ്ടമായതിന്റെ വേദന ഇപ്പോഴും വേട്ടയാടുകയാണ്. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറി(പിടിഎസ്ഡി) എന്ന പ്രശ്നം അലട്ടുന്ന രമേഷ് അതിനുള്ള ചികിത്സയിലാണ്. ഭാര്യയോടും നാലു വയസുകാരനായ മകനോടുമൊപ്പം പഴയതുപോലെ സന്തോഷിച്ചുല്ലസിച്ചു കഴിയാൻ അദ്ദേഹത്തിന്റെ മാനസികാവസ്ഥ അനുവദിക്കുന്നില്ല. വീട്ടിൽ ഒറ്റയ്ക്കിരിക്കാൻ തോന്നും. വീട്ടിലുള്ളവരോടു പോലും അധികം സംസാരിക്കാൻ തോന്നുന്നില്ല. ദുരന്തം ഏല്പിച്ച ശാരീരികക്ഷതങ്ങൾ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നു.
അലട്ടുന്ന വേദനകൾ
വേദനകളോടെയാണ് മിക്കപ്പോഴും ഉറക്കമുണരുന്നത്. കാലിനും കാൽമുട്ടിനും പുറത്തും തോളിനുമൊക്കെ ഇപ്പോഴും വേദന. ജോലി ചെയ്യാനോ വാഹനം ഒാടിക്കാനോ കഴിയുന്നില്ല. നടക്കുന്നതിനു പോലും പ്രയാസം. മാനസിക ശാരീരിക പ്രശ്നങ്ങൾ മാത്രമല്ല സാന്പത്തിക പ്രശ്നവും അലട്ടിത്തുടങ്ങിയിരിക്കുന്നു. എയർ ഇന്ത്യ 25 ലക്ഷം രൂപ രമേഷിനു നൽകിയിരുന്നു. എന്നാൽ, അതു ചികിത്സയ്ക്കു പോലും തികയില്ലെന്നു കുടുംബം പറയുന്നു.
ഇന്ത്യയിലെ കുടുംബ ബിസിനസ് നടത്തിയിരുന്നത് രമേഷും സഹോദരനും ഒന്നിച്ചായിരുന്നു. സഹോദരനെ നഷ്ടപ്പെടുകയും രമേഷ് ചികിത്സയിലാവുകയും ചെയ്തതോടെ കുടുംബബിസിനസുകളും ഏതാണ്ട് തകർന്ന അവസ്ഥയിലാണ്. എല്ലാവരും തന്നെ മറന്നു തുടങ്ങി. ഇത്രയും പറഞ്ഞിട്ട് രമേഷ് ചോദിക്കുന്നു, പറയൂ എന്നെ എങ്ങനെ ഇപ്പോൾ മഹാഭാഗ്യവാൻ എന്നു വിളിക്കാനാകും...! എയർ ഇന്ത്യ സിഇഒയെ ഏതെങ്കിലും രീതിയിൽ കാണാൻ അവസരം ലഭിച്ചാൽ തന്റെ അവസ്ഥ ബോധ്യപ്പെടുത്തി എന്തെങ്കിലും സഹായം കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് രമേഷ്.
National
നാഗ്പുര്‍: നാഗ്പുരില്‍നിന്ന് ഡല്‍ഹിയിലേക്കു പറന്നുയർന്ന ഉടൻ പക്ഷി ഇടിച്ചതിനെത്തുടര്‍ന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി.
വെള്ളിയാഴ്ച മുംബൈയിലേക്കു പറന്ന എഐ 466 വിമാനമാണ് മുന്‍കരുതൽ നടപടിയെന്ന നിലയിൽ തിരിച്ചിറക്കിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സുരക്ഷാപ്രശ്നങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
NRI
മുംബൈ: സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈയിൽ നിന്നും അമേരിക്കയിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം തിരിച്ചിറക്കി. ഇന്ന് രാവിലെ ന്യൂവാർക്കിലേക്ക് പറന്നുയർന്ന എഐ191 എന്ന വിമാനത്തിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്.
തിരിച്ചിറങ്ങിയ ഉടൻതന്നെ പരിശോധനകൾക്കായി വിമാന സർവീസ് നിർത്തിവച്ചു. ഇതേതുടർന്ന് മുംബൈയ്ക്കും ന്യൂവാർക്കിനും ഇടയിൽ സർവീസ് നടത്തുന്ന എഐ191, എഐ144 വിമാനങ്ങൾ റദ്ദാക്കി.
യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റുകയും പകരം സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തുവെന്ന് എയർഇന്ത്യ അറിയിച്ചു.
National
മുംബൈ: സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈയിൽ നിന്നും അമേരിക്കയിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം തിരിച്ചിറക്കി.
ഇന്ന് രാവിലെ ന്യൂവാർക്കിലേക്ക് പറന്നുയർന്ന എഐ191 എന്ന വിമാനത്തിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. തിരിച്ചിറങ്ങിയ ഉടൻതന്നെ പരിശോധനകൾക്കായി വിമാന സർവീസ് നിർത്തിവച്ചു. ഇതേതുടർന്ന് മുംബൈയ്ക്കും ന്യൂവാർക്കിനും ഇടയിൽ സർവീസ് നടത്തുന്ന എഐ191, എഐ144 വിമാനങ്ങൾ റദ്ദാക്കി.
യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റുകയും പകരം സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തുവെന്ന് എയർഇന്ത്യ അറിയിച്ചു.
NRI
കൊച്ചി: ഇന്ത്യയില്‍നിന്ന് യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ക്ക് ഒരേ നിരക്കില്‍ ടിക്കറ്റ് നല്കുന്ന 'വണ്‍ ഇന്ത്യ ഫെയര്‍' സെയിലുമായി എയര്‍ ഇന്ത്യ. യാത്രാസൗകര്യത്തെ കൂടുതല്‍ ലളിതമാക്കുകയും ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള യാത്രകളില്‍ സമാന നിരക്ക് ഉറപ്പാക്കുകയുമാണ് പുതിയ ഓഫറിലൂടെ ലക്ഷ്യമിടുന്നത്.
സെപ്റ്റംബര്‍ ഏഴിന് എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഓഫര്‍ ആദ്യമായി അവതരിപ്പിച്ചത്. തുടര്‍ന്ന് സെപ്റ്റംബര്‍ എട്ടു മുതല്‍ 11 വരെ ട്രാവല്‍ ഏജന്റുമാര്‍, എയര്‍പോര്‍ട്ട് ടിക്കറ്റിംഗ് കൗണ്ടറുകള്‍, കസ്റ്റമര്‍ കോണ്ടാക്ട് സെന്റര്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ ബുക്കിംഗ് ചാനലുകളിലും ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കും.
പരിമിതമായ സീറ്റുകളാണ് ഓഫറിലുള്ളത്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഇതിന്റെ ബുക്കിംഗ്. 2026 മാര്‍ച്ച് 31 വരെയുള്ള യാത്രയ്ക്കായി ഓഫര്‍ നിരക്കില്‍ ടിക്കറ്റെടുക്കാം.
കൂടാതെ ഫളൈ എഐ എന്ന പ്രമോ കോഡ് ഉപയോഗിച്ചാല്‍ പരമാവധി 3,000 രൂപ വരെ അധിക കിഴിവും നേടാം. ഓഫറിന്റെ ഭാഗമായി ഒരു തവണ സൗജന്യമായി യാത്രാ തിയതി മാറ്റാനും അവസരമുണ്ട്.
ഇതിലൂടെ യാത്രാ തിയതി മാറിയാലും അധിക ചെലവില്ലാതെ ടിക്കറ്റ് മാറ്റിയെടുക്കാം.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ 171 ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ബോക്സിൽനിന്ന് നിർണായക വിവരങ്ങൾ ശേഖരിച്ച് വിശകലനം തുടങ്ങി. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. ബ്ലാക്ക് ബോക്സുകൾക്ക് പുറമെ കോക്ക്പിറ്റ് വോയ്സ് റിക്കാർഡർ (സിവിആർ), ഫ്ലൈറ്റ് ഡാറ്റ റിക്കാർഡർ (എഫ്ഡിആർ) എന്നിവയുടെ വിശകലനം പുരോഗമിക്കുകയാണെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
വിമാനത്തിൽ ഒരു ബ്ലാക്ബോക്സിൽനിന്നു ക്രാഷ് പ്രൊട്ടക്ഷൻ മൊഡ്യൂൾ (സിപിഎം) സുരക്ഷിതമായി വീണ്ടെടുത്തതായും മെമ്മറി മോഡ്യൂളിൽ നിന്നുള്ള വിവരങ്ങൾ എഎഐബിയുടെ ലാബിൽ ബുധനാഴ്ച ഡൗണ്‍ലോഡ് ചെയ്ത് എടുത്തതായും ഡിജിസിഎ ഇന്നലെ അറിയിച്ചു.
ബ്ലാക്ക് ബോക്സ്, സിവിആർ, എഫ്ഡിആർ തുടങ്ങിയവയിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
അപകടത്തിലേക്കു നയിച്ച കാര്യങ്ങളെക്കുറിച്ചും ദുരന്തത്തിന് മുൻപുണ്ടായ സംഭാഷണങ്ങൾ, വിമാനത്തിലെ സാഹചര്യം, പൈലറ്റ് നൽകിയ നിർദേശം, കോക്പിറ്റിലെ സംഭാഷണം, വിമാനത്തിനുള്ളിലെ മുന്നറിയിപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ ബ്ലാക് ബോക്സ് പരിശോധിക്കുന്നതിലൂടെ മനസിലാക്കാം. വിമാനത്തിലെ രണ്ട് ബ്ലാക് ബോക്സുകളും കണ്ടെടുത്തിരുന്നു.
ഇതോടൊപ്പം വിമാനത്തിൽ ഇന്നും കണ്ടെടുത്ത സിവിആർ, എഫ്ഡിആർ എന്നിവയുടെ ഗതാഗതം, സൂക്ഷിക്കൽ തുടങ്ങിയ കാര്യങ്ങൾ സാധാരണ നടപടിക്രമങ്ങൾ അനുസരിച്ചാണ് പൂർത്തിയാക്കിയതെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
ജൂണ്‍ 13ന് എഫ്ഡിആറും 16ന് സിവിആറും കണ്ടെടുത്തത്തിരുന്നു. വ്യോമസേന വിമാനത്തിൽ ജൂണ്‍ 24നാണ് ഇവയെല്ലാം ഡൽഹിയിൽ എത്തിച്ചത്. തീപിടിത്തത്തിൽ ബ്ലാക് ബോക്സിന് കേടുപാടുകൾ സംഭവിച്ചതായും ഈ സാഹചര്യത്തിൽ വിവരങ്ങൾ വീണ്ടെടുക്കുന്നതിനായി ബ്ലാക് ബോക്സ് അമേരിക്കയിലേക്ക് അയക്കാൻ സാധ്യതയുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ വ്യോമയാന മന്ത്രിതന്നെ ഇത് നിഷേധിച്ച് രംഗത്ത് എത്തിയിരുന്നു.
എഎഐബിയുടെ ഡയറക്ടർ ജനറൽ, ഒരു വ്യോമയാന വിദഗ്ധൻ, എയർ ട്രാഫിക് കണ്‍ട്രോളിൽനിന്ന് ഒരു ഉദ്യോഗസ്ഥൻ, വിമാന നിർമാണ കന്പനിയുടെ മാതൃരാജ്യത്ത് (യുഎസ്എ) നിന്ന് നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡിലെ ഒരു ഉദ്യോഗസ്ഥൻ തുടങ്ങിയവരാണ് അപകട കാരണങ്ങൾ കണ്ടെത്തുന്നതിന് രൂപീകരിച്ച അന്വേഷണ സംഘത്തിലുള്ളത്. അന്തരാഷ്ട്ര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘം രൂപീകരിച്ചത്.
National
ന്യൂഡൽഹി: അഹമ്മദാബാദിൽ തകർന്നുവീണ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിൽ നിന്നുള്ള വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്രസർക്കാർ. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡും ചേർന്നാണ് ബ്ലാക്ക് ബോക്സിലെ മെമ്മറി മോഡ്യൂളിലെ വിവരങ്ങൾ എടുത്തത്.
ഈ വിവരങ്ങൾ ദില്ലിയിലെ ലാബിൽ പരിശോധിച്ചുവരികയാണെന്നും സർക്കാർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്നു രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെടുത്തിട്ടുണ്ട്. ഇതോടെ, അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്.
ജൂൺ 13ന് വിമാനം പതിച്ച കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് ആദ്യത്തെ ഭാഗം കണ്ടെടുത്തത്. രണ്ടാമത്തെ ഭാഗം ജൂൺ 16ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു.
National
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ലണ്ടനില്‍നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ഇന്ത്യ (എഐസി 114) വിമാനമാണ് സൗദിയിലെ റിയാദിൽ എമർജൻസി ലാൻഡിംഗ് നടത്തിയത്.
ശുചിമുറിയിലെ ടിഷ്യു പേപ്പറില്‍ നിന്നാണ് വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം ലഭിച്ചത്. ഇതോടെ, വിമാനം അടിയന്തരമായി നിലത്തിറക്കുകയും യാത്രക്കാരെ വിമാനത്താവളത്തിന്റെ ഒരു ഭാഗത്തേക്ക് മാറ്റുകയും ചെയ്തു. ലഗേജുകള്‍ പോലു എടുക്കാന്‍ ആരെയും അനുവദിച്ചില്ല.
തുടർന്ന് പരിശോധനകള്‍ക്കുശേഷം എത്രയും വേഗം വിമാനം പുറപ്പെടുമെന്ന് യാത്രക്കാരെ വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Business
സ്വന്തം ലേഖകൻ
ന്യൂഡൽഹി: വിമാനജീവനക്കാർക്കുള്ള ഡ്യൂട്ടി സമയപരിധിയുടെ മാനദണ്ഡങ്ങൾ ലംഘിച്ചതിന് എയർ ഇന്ത്യക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി ഡിജിസിഎ. നിലവിൽ ഒരു ദിവസം പത്തു മണിക്കൂറാണ് വിമാന ജീവനക്കാർക്ക് അനുവദിക്കാവുന്ന പരമാവധി യാത്രാസമയമായി നിർദേശിച്ചിട്ടുള്ളത്. എന്നാൽ ഈ സമയപരിധി എയർ ഇന്ത്യയുടെ രണ്ടു വിമാനങ്ങൾ മറികടന്നുവെന്ന് കണ്ടെത്തിയാണ് എയർ ഇന്ത്യയുടെ അക്കൗണ്ടബിൾ മാനേജർക്ക് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മേയ് 16നും 17നും എയർ ഇന്ത്യയുടെ ബംഗളൂരു-ലണ്ടൻ വിമാനത്തിലെ ജീവനക്കാർക്ക് എയർ ഇന്ത്യയുടെ അക്കൗണ്ടബിൾ മാനേജർ പത്തു മണിക്കൂറിലേറെ ഡ്യൂട്ടിസമയം നൽകിയെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടി. സമയപരിധി ലംഘിച്ചതിന് നടപടിയെടുക്കാതിരിക്കാൻ ഏഴു ദിവസത്തിനകം ഉദ്യോഗസ്ഥൻ മറുപടി നൽകണമെന്ന് നോട്ടീസിൽ പറയുന്നു.
National
ന്യൂഡൽഹി: ഇന്നുമുതൽ ജൂലൈ 15 വരെ 38 അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും മൂന്ന് വിദേശ സർവീസുകൾ നിർത്തിവയ്ക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. വൈഡ് ബോഡി അന്താരാഷ്ട്ര വിമാനസർവീസുകൾ 15 ശതമാനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണിത്.
ഡൽഹി - നയ്റോബി റൂട്ടിലെ നാല് സർവീസുകളും അമൃത്സർ - ലണ്ടൻ, ഗോവ - ലണ്ടൻ റൂട്ടിലെ മൂന്നുവീതം സർവീസുകളുമാണ് അടുത്തമാസം 15 വരെ താത്കാലികമായി നിർത്തിവയ്ക്കാൻ കമ്പനി തീരുമാനിച്ചത്.
ഇതിനുപുറമെ വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, കിഴക്കൻ ഏഷ്യ തുടങ്ങിയ മേഖലകളിലേക്ക് ഇന്ത്യയിൽനിന്നു പുറപ്പെടുന്നതും തിരിച്ച് ഇന്ത്യയിലേക്ക് എത്തുന്നതുമായ 38 സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും വിമാനക്കമ്പനി അറിയിച്ചു.
ഇറാൻ - ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിലെ വ്യോമാതിർത്തി അടച്ചതിനാൽ അധികനേരം പറക്കൽ ആവശ്യമായി വരുന്നതിനാലും എയർ ഇന്ത്യ വിമാനങ്ങളിൽ സുരക്ഷാപരിശോധനകൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലുമാണ് ഇത്തരം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്നാണു കമ്പനിയുടെ വിശദീകരണം.
യാത്ര മറ്റൊരു ദിവസത്തേക്കു പുനഃക്രമീകരിക്കുകയോ പൂർണ റീഫണ്ട് ആവശ്യപ്പെടുകയോ ചെയ്യാമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം ആഭ്യന്തര വിമാനസർവീസുകളും കാര്യമായ പ്രതിസന്ധി നേരിടുകയാണ്. നിരവധി വിമാനങ്ങൾ വൈകുന്നതും റദ്ദാക്കുന്നതുംമൂലം യാത്രക്കാർ ദുരിതത്തിലാണ്.
ചെന്നൈ, ഡൽഹി, അഹമ്മദാബാദ്, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളെയാണ് ഈ പ്രശ്നം കൂടുതലായി ബാധിച്ചത്. ഇന്നലെ പൂനയിൽനിന്നു ഡൽഹിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ പക്ഷി ഇടിച്ചതിനെത്തുടർന്ന് വിമാനത്തിന്റെ മടക്കയാത്ര റദ്ദാക്കിയതായും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും എയർ ഇന്ത്യ അറിയിച്ചു
National
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത നായരുടെ ഡിഎൻഎ പരിശോധന ഇതുവരെ പൂർത്തിയായില്ല. ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
ഇതുവരെ 125 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സംഘ്വി പറഞ്ഞു. 124 പേരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാൻ കഴിഞ്ഞു. 83 മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകിയെന്നും സംഘ്വി അറിയിച്ചു. ഗാന്ധിനഗറിലെ ഫോറൻസിക് സയൻസ് ലബോറട്ടറി സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.
അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്. വിമാനം തകർന്ന് 274 പേർ മരിച്ചെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. അതിൽ 241 പേർ വിമാനത്തിലുണ്ടായിരുന്നവരാണ്.
National
കോൽക്കത്ത: എയർ ഇന്ത്യ വിമാനത്തിൽ വീണ്ടും സാങ്കേതിക തകരാർ. ഇന്നു പുലർച്ചെയായിരുന്നു സംഭവം. സാൻഫ്രാൻസിസ്കോയിൽ നിന്ന് കോൽക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിലാണ് തകരാർ സംഭവിച്ചത്.
ഇതേത്തുടർന്ന്, കോൽക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി വിമാനം പരിശോധിച്ചു. വിമാനത്തിന്റെ ഇടതു വശത്തെ എൻജിനിൽ സാങ്കേതിക തകരാറുകളുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
വിമാനത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ക്യാപ്റ്റൻ യാത്രക്കാരെ അറിയിച്ചു. കഴിഞ്ഞ ദിവസം എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിൽ സാങ്കേതിക തകരാർ സംശയിച്ച് തിരിച്ചിറക്കിയിരുന്നു.
National
അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 294 മരണങ്ങൾ സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക വിവരം. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചതിനു പുറമെ, 24 പ്രദേശവാസികളും മരിച്ചു. ഇവരിൽ അഞ്ചു മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടുന്നു.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 12 വിദ്യാര്‍ഥികളുടെ നില ഗുരുതരമാണെന്നാണു റിപ്പോർട്ടുകൾ. ഇവര്‍ അഹമ്മദാബാദില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്. കൂടുതൽ പ്രദേശവാസികളെ കാണാനില്ലെന്നാണ് അവരുടെ ബന്ധുക്കൾ അറിയിക്കുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം കൈമാറുന്നതിനുള്ള നടപടികൾ തുടരുകയാണ്. ആറ് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. മൃതദേഹങ്ങൾ പലതും തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞതിനാൽ അടുത്ത ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ച് പരിശോധിച്ചശേഷമേ വിട്ടുകൊടുക്കൂ. ബിജെ മെഡിക്കൽ കോളജിലെ കസോതി ഭവനിലാണ് രക്ത സാമ്പിൾ ശേഖരണം നടക്കുന്നത്. ഗാന്ധിനഗർ ഫോറൻസിക് ലാബിലാണ് ഡിഎൻഎ പരിശോധന.
ദുരന്തത്തിന്റെ ആഘാതം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി വിലയിരുത്തി. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലുള്ളവരെയും പ്രധാനമന്ത്രി സന്ദർശിച്ചു. ഉന്നതതല യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തു.
അതിനിടെ, വിമാനത്തിന്റെ ഡിജിറ്റൽ വീഡിയോ റെക്കോർഡർ കണ്ടെത്തിയിട്ടുണ്ട്. അപകടസ്ഥലത്ത് അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഗുജറാത്ത് എടിഎസ് ഡിവിആർ കണ്ടെത്തിയത്. ഇത് ഫോറൻസിക് ലാബിന് കൈമാറും.
വിമാനത്തിന്റെ പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിരുന്നു. മുന്‍ഭാഗത്തെ ബ്ലാക്ക് ബോക്സിനായി തിരച്ചില്‍ തുടരുകയാണ്. അപകടകാരണം അറിയുന്നതിൽ നിർണായകമാണു ബ്ലാക്ക് ബോക്സ്. അപകടം നടന്ന് ഒന്‍പതു മണിക്കൂറിനുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥർ ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38നാണ് എയര്‍ എന്ത്യ വിമാനം അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്നത്. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്നുവീണു കത്തി. രണ്ട് പൈലറ്റുമാരും പത്ത് കാബിന് ക്രൂവും യാത്രക്കാരും ഉള്‍പ്പെടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 169 പേര് ഇന്ത്യക്കാരും 53 പേര് ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയന്‍ പൗരനുമാണ്.
യാത്രക്കാരിൽ 11 കുട്ടികളും രണ്ടു കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാര്‍ രമേഷ് അദ്ഭുതകരമായി രക്ഷപ്പെട്ടു. എജർജൻസി എക്സിറ്റ് വഴിയാണ് വിശ്വാസ് കുമാര്‍ രക്ഷപ്പെട്ടത്.
ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി മരിച്ചവരിൽ ഉൾപ്പെടുന്നു. ഒരു മലയാളിയും മരിച്ചു. യുകെയിൽ നഴ്സായ പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി. നായരാണു മരിച്ച മലയാളി.
Kerala
പത്തനംതിട്ട: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ് മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിന്റെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്കു ശേഷം നാട്ടിലെത്തിക്കും.
വിദേശത്തുള്ള രഞ്ജിതയുടെ സഹോദരൻ രതീഷ് ഇന്ന് പുല്ലാട്ടെ വീട്ടിലെത്തും. തുടർന്ന് തിരുവല്ല തഹസിൽദാറിൽ നിന്ന് രേഖകൾ കൈപ്പറ്റിയശേഷം മറ്റൊരു സഹോദരനായ രഞ്ജിത്തിനൊപ്പം അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് പോകും.
പത്തനംതിട്ട പുല്ലാട് കുറുങ്ങഴക്കാവ് കൊഞ്ഞോൺ കുടുംബാംഗവും ലണ്ടനില്‍ നഴ്സുമായ രഞ്ജിത ജി. നായർ (38) നാട്ടില്‍ വന്ന് തിരികെ മടങ്ങവേയാണ് ദുരന്തം. ബുധനാഴ്ച വൈകുന്നേരം നെടുന്പാശേരിയിലെത്തി അവിടെനിന്ന് ചെന്നൈ വഴിയാണ് രഞ്ജിത അഹമ്മദാബാദിലെത്തിയത്.
നേരത്തെ ഗൾഫ് രാജ്യങ്ങളിൽ നഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിത ഒരു വർഷം മുമ്പാണ് ലണ്ടനിലേക്ക് ജോലിക്കായി പോയത്. രണ്ട് മക്കളാണുള്ളത്. മൂത്ത മകൻ ഇന്ദുചൂഡൻ പുല്ലാട് എസ്വി ഹൈസ്കൂളിൽ പത്താം ക്ലാസിലും മകൾ ഇന്ദിത ഇരവിപേരൂർ ഒഇഎം സ്കൂളിൽ ഏഴാം ക്ലാസിലും പഠിക്കുന്നു.